2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

മഴ


image courtesy: google images

ഉച്ച മഴ തിമിര്‍ത്തു പെയ്യുന്നു. ഷീല ബാല്കണിയുടെ വാതില്‍ തുറന്നു നോക്കി. താഴെ പൂന്തോട്ടമെല്ലാം നനഞ്ഞു  കുതിര്‍ന്നു. ഇലകള്‍ക്കെല്ലാം നല്ല പച്ചനിറം.  സ്വിമ്മിംഗ് പൂളിലെ വെള്ളത്തില്‍ മഴ തുള്ളികള്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്ന വൃത്തങ്ങള്‍ നോക്കി നിന്നു അവള്‍ കുറച്ചു നേരം.

നനുത്ത കമ്പിളി പുതപ്പ് പുതച്ചു ആദി മോന്‍ ഉറങ്ങുന്നു. അവള്‍ എ. സി. ഓഫ്‌ ചെയ്തു, ജനലും വാതിലും തുറന്നു വച്ചു. ഈ മഴയുടെ ശബ്ദം, മണ്ണിന്റെ മണം, കുളിര്‍മയുള്ള കാറ്റ്, ഇതെല്ലം അവനും അനുഭവിക്കട്ടെ. മഴ അവനു വളരെ ഇഷ്ടമാണ്. വെള്ളത്തില്‍ കളിക്കണം എന്ന് പറഞ്ഞു അവന്‍  വാശി പിടിക്കും.

അവള്‍ക്കും ഇഷ്ടമായിരുന്നു മഴയെ ചെറുപ്പത്തില്‍.. പിന്നീട് പേടിയും.

                                                ******

 
image courtesy: google images.
(Disclaimer: picture is just for representation.
People in this image holds no connection with the story whatsoever :) )

വയനാട്ടിലെ ഒരു മലയോര ഗ്രാമത്തിലാണ് അവള്‍ ജനിച്ചത്. അവളും ചേട്ടനും അമ്മയും അച്ഛനും ഒറ്റ  മുറി കുടിലില്‍ കഴിഞ്ഞു.  മഴയെ സ്നേഹിച്ച കാലം. പകല്‍ മഴയത്തു വീടിനു ചുറ്റും ഓടി കളിച്ചു. രാത്രിയാവുമ്പോള്‍ മേല്കൂരയിലൂടെ ഇറ്റിറ്റു വീഴുന്ന മഴതുള്ളികളില്‍  കളിച്ചു. അച്ഛനും അമ്മയ്ക്കും പക്ഷെ മഴയെന്നു കേട്ടാല്‍ പേടിയാണ്. മഴ തുടങ്ങിയാല്‍ അമ്മ ഉറങ്ങാതെ ഒരു മൂലയ്ക്ക് മുകളിലേക്ക് നോക്കി ഇരുപ്പാകും. ഇവരെന്തിനാണ് മഴയെ ഇങ്ങനെ പേടിക്കുന്നത്?

മൂന്നാം ക്ലാസുവരെ സ്കൂളില്‍ പോയി. അച്ഛന് ചുമയും മറ്റു അസുഖങ്ങളും ഒക്കെകൂടിയായപ്പോള്‍ വീട്ടിലെ വരുമാനം കുറഞ്ഞു. പല ദിവസവും പട്ടിണി ആയി. ചേട്ടന്‍ കിട്ടിയ പണിക്കൊക്കെ പോയി തുടങ്ങി. ഒരു മഴയുള്ള രാത്രി അച്ഛന്‍ ചുമച്ചു ചുമച്ചു രക്തം ചര്‍ദ്ദിച്ചു മരിച്ചു. അമ്മ പിന്നീടു അധിക കാലം ജീവിച്ചിരുന്നില്ല; അടുത്ത മഴക്കാലത്ത്‌ അമ്മയും പോയി.

അച്ഛനും അമ്മയും മഴയെ പേടിക്കുന്നതെന്തിനെന്നു അധികം വൈകാതെ തന്നെ അവള്‍ക്കു  മനസിലായി. ഏതു നിമിഷവും പൊളിഞ്ഞു വീണേക്കാവുന്ന അവരുടെ കുടില്‍. മഴയുള്ള രാത്രി അവളും ഉറങ്ങാതെ ഒരു മൂലയ്ക്ക് മുകളിലേക്ക് നോക്കി ഇരിപ്പായി.

അവള്‍ക്ക്  മഴയെ പേടിയായി. വെറുത്തു. തന്റെ ചെറ്റകുടില്‍ പൊളിച്ചെടുത്ത് , തന്റെ പ്രിയപ്പെട്ടവരേ കവര്‍ന്നെടുക്കാന്‍ വരുന്ന ഒരു ഭീകരരൂപിയാണോ മഴ?

അനാഥരായ ഈ രണ്ടു കുട്ടികളെ നോക്കാനായി അകന്ന ബന്ധത്തിലുള്ള ഇളയമ്മ അവരുടെ കൂടെ താമസമാക്കി. ഇളയമ്മയുടെ മകള്‍ അവളുടെ മക്കളെ ഉപേക്ഷിച്ചു വേറെ കല്യാണം കഴിച്ചത്രെ. ആ രണ്ടു കുട്ടികളും ഇവരുടെ കൂടെ തന്നെ താമസിച്ചു. ഇളയമ്മയുടെ ഭര്‍ത്താവ്  അവരെ ഉപേക്ഷിച്ചു പോയി.

പതിനഞ്ചാമത്തെ വയസുമുതല്‍ ഷീല പണിക്കു പോയി തുടങ്ങി. ഹോട്ടലില്‍ പാത്രം കഴുകല്‍, വീടുകളില്‍ പുറം പണി, കണ്‍സ്ട്രക്ഷന്‍ പണി അങ്ങനെ അങ്ങനെ .. അവളുടെ ജീവിതത്തില്‍  അവള്‍  ചെയ്യാത്ത പണി ഉണ്ടോ എന്ന് സംശയമാണ്. പല തരത്തിലുള്ള ജോലികള്‍.. പല തരത്തിലുള്ള ആളുകള്‍.

ഇരുപത്തഞ്ചാമത്തെ വയസ്സില്‍  അവളുടെ കല്യാണം കഴിഞ്ഞു. ഏട്ടന്‍റ്റെ കൂട്ടുകാരനായിരുന്നു വരന്‍. അയാള്‍ക്കും അങ്ങനെ സ്ഥിരമായി പണി ഒന്നും ഇല്ല. പട്ടിണി ഇല്ലാതെ കഴിഞ്ഞു കൂടാം  അത്ര തന്നെ. സ്ത്രീധനം ഒന്നും കൊടുക്കണ്ട. അതുകൊണ്ട് എല്ലാവര്ക്കും സമ്മതമായിരുന്നു. അവളോട്‌ അഭിപ്രായം ആരും ചോദിച്ചില്ല; അവള്‍ പറഞ്ഞുമില്ല.

കല്യാണം കഴിഞ്ഞും അവള്‍ പണിക്കു പോയി. അവളുടെ ഭര്‍ത്താവിനു അതില്‍ എതിര്പ്പോന്നും  ഇല്ലായിരുന്നു. കിട്ടുന്ന കാശെല്ലാം ഇളയമ്മയുടെ മരുന്നിനും കുട്ടികളുടെ പഠിത്തത്തിനും എല്ലാം ചെലവായി പോയി. അവളുടെ ഭര്‍ത്താവ് എല്ലാ ദിവസവും കള്ള് ‌ കുടിച്ചു വീട്ടില്‍ വരും. ഭക്ഷണം കഴിക്കും കിടന്നുറങ്ങും. രാവിലെ എഴുന്നേറ്റു പോകും. അവളെ ഉപദ്രവിക്കുകയോന്നും ഇല്ല. എങ്കിലും ഒരു സ്നേഹം നിറഞ്ഞ ഒരു വാക്കോ നോട്ടമോ ഒന്നും അവള്‍ക്കു ലഭിക്കരില്ലായിരുന്നു.  ഒരു ഭാര്യയും ഭര്‍ത്താവും അത്ര തന്നെ. ഒന്നും പറയാതെ അയാളുടെ ആവശ്യങ്ങള്‍ എല്ലാം അവള്‍ നടത്തി കൊണ്ട് പോന്നു.

രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ ആദ്യത്തെ കുഞ്ഞു പിറന്നു. ആണ്‍കുട്ടി. അവള്‍ പണിക്കു പോവുന്നത് നിര്‍ത്തി കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കി വീട്ടിലിരുന്നു. മോന്റെ ആവശ്യങ്ങള്‍ക്കായി അയാളുടെ മുന്നില്‍  കൈ നീട്ടണ്ടി വന്നപ്പോളാണ് അയാളുടെ തനി സ്വഭാവം അവള്‍ക്കു മനസിലായത്. മകനെ ഇളയമ്മയുടെ അടുത്താക്കി അവളോട്‌ പണിക്കു പോവാന്‍ അയാള്‍ ആവശ്യപ്പെട്ടു. കൈകുഞ്ഞിനെ ഉപേക്ഷിച്ച് പോവുക.. അവള്‍ക്കു അതിനു സാധിക്കുമായിരുന്നില്ല. അവര്‍ തമ്മില്‍ കലഹം പതിവായി. പിന്നെ പിന്നെ അയാള്‍ വീട്ടില്‍ വരാതായി.

അയാള്‍ വരാത്തതില്‍ അവള്‍ക്കു വിഷമം ഒന്നും തോന്നിയില്ല. ഒരു അച്ഛന്റെ സ്നേഹം കിട്ടാതെ മോന്‍ വളരേണ്ടി വരുമല്ലോ എന്നോര്തായിരുന്നു അവള്‍ക്കു സങ്കടം. ഏട്ടന്റെ ചെലവില്‍ തന്നെ കഴിയണ്ടി വരുന്നതും പ്രശ്നമാണ്. എട്ടന് ഇപ്പോള്‍ ഒരു കുടുംബം ഉണ്ട്.

മോന് രണ്ടു വയസായപ്പോള്‍ കുത്തിവയ്പ്പ് എടുക്കാന്‍ ഒരു ദിവസം ഡോക്ടറെ കാണിച്ചു. അവന്റെ ഹൃദയത്തിനു എന്തോ കുഴപ്പം ഉണ്ടത്രെ. അവളുടെ ഹൃദയമിടിപ്പ്‌ തന്നെ നിലച്ചു പോയപോലെ തോന്നി അവള്‍ക്കു. അവള്‍ ജീവിചിരിക്കുനത് തന്നെ അവനു വേണ്ടിയാണ്. അവനെ നഷ്ടപെടാന്‍ വയ്യ. ഡോക്ടറുടെ മുന്നില്‍ ഇരുന്നു തേങ്ങി കരഞ്ഞ അവളെ അയാള്‍ ആശ്വസിപ്പിച്ചു. ഒന്നര ലക്ഷം രൂപ കൊണ്ട് വന്നാല്‍ ഒപ്പറേഷന്‍ ചെയ്തു ശരിയാക്കാം. അഞ്ചു വയസിനുള്ളില്‍ ചെയ്താമതി.

വീടിലെത്തിയ അവള്‍, നിലത്തു പായയില്‍ കിടന്നുറങ്ങുന്ന കുഞ്ഞിനെ കണ്ണെടുക്കാതെ നോക്കിയിരുന്നു രാത്രി മുഴുവന്‍. അവന്റെ ഹൃദയമിടിപ്പ്‌ കാതോര്‍ത്തിരുന്നു. അവന്റെ ഹൃദയത്തിനു കാവലെന്ന പോലെ. ഇല്ല. ഇവനെ ഞാന്‍ ഒറ്റയ്ക്ക് മരണത്തിനു വിട്ടുകൊടുക്കില്ല. അവള്‍ എന്ത് ചെയണം? അവള്‍ക്കു ഒരു തീരുമാനം എടുക്കണമായിരുന്നു.


                                       ****


കോളിംഗ് ബെല്‍ അടിച്ചു. ഗായത്രി ആയിരിക്കും. ആദി മോന്‍ ഇപ്പോഴും ഉറങ്ങുകയാണ്. സബ്ദമുണ്ടാകതേ അവള്‍ വാതില്‍ തുറന്നു.

ഗായത്രി ചോദിച്ചു: "മോന്‍ ഉറങ്ങുകയാണോ.. ചേച്ചി?"

"അതെ ഗായത്രി"

"അവന്‍ ഭക്ഷണം കഴിച്ചോ?"

"കുളി കഴിഞ്ഞു ഭക്ഷണം കഴിച്ചു സുഖമായി ഉറങ്ങുകയാണ്."

ഗായത്രി വസ്ത്രം മാറാന്‍ അകത്തേയ്ക്ക് പോകുന്നതിനിടയില്‍ പെടന്നു എന്തോ ഓര്‍ത്തിട്ടെന്ന പോലെ ചോദിച്ചു: "ചേച്ചിടെ മോന്റെ പനി മാറിയോ?"

"ഇല്ല. ഇന്ന് ഡോക്ടറെ കാണിച്ചു. പേടിക്കാന്‍ ഒന്നും ഇല്ല എന്നാ പറയണേ."

അവളുടെ നിറഞ്ഞു  തുളുംബിയ  കണ്ണുകള്‍ ഗായത്രിയെ കാണിക്കാതിരിക്കാന്‍ അവള്‍ ആദി മോനെ നോക്കിയാണ്   പറഞ്ഞതു.

ആദി മോന്‍  ഇടക്ക് അവളെ അമ്മേ എന്ന് വിളിക്കും. അത് കേള്‍കുമ്പോള്‍ അവളുടെ അടിവയറില്‍ ഒരു കത്തി കുത്തികയറ്റുന്ന പോലെ തോന്നും അവള്‍ക്കു.
ഇവടെ ഒരു കുഞ്ഞിനെ ഊട്ടി ഉറക്കി അവള്‍  കഴിയുന്നു.. സ്വന്തം മകന്‍ മറ്റെവിടെയോ.. അവനും  ഇപ്പോള്‍ ഉറങ്ങുകയായിരിക്കുമോ?  അവടെ മഴ പെയ്യുണ്ടാവുമോ? അവനും മഴയെ ഇഷ്ടമായിരിക്കുമോ? ആദി മോനെ പോലെ വെള്ളത്തില്‍ കളിയ്ക്കാന്‍ വാശി പിടിക്കുമോ അവനും?  അതോ പെടിയായിരിക്കുമോ? തലക്ക് മീതെയുള്ള കൂര  എപ്പോള്‍ വീഴുമെന്നോര്‍ത്തു അവന്‍ പേടിച്ചു മൂലക്കിരികുകയായിക്കുമോ?
           
 *******




അവന്റെ ഭാവിയെ കരുതി, അവനു നല്ല ഭക്ഷണം നല്‍കാന്‍, വിദ്യാഭ്യാസം നല്കാന്‍ അവള്‍ അതേ ഒരു മാര്‍ഗം കണ്ടുള്ളൂ. അറിയാത്ത സ്ഥലത്ത് അറിയാത്ത ആളുകള്‍ക്കിടയില്‍ കുറച്ചു കാലം. ആരുടെയും മുന്നില്‍  കൈനീട്ടില്ലെന്നു അവള്‍ ഉറപ്പിച്ചിരുന്നു.  അവളുടെ ഭര്‍ത്താവിന്റെ പോലും.
ന്യായീകരിക്കാന്‍ കാരണങ്ങള്‍ ഉണ്ടെങ്കിലും തെറ്റായ വഴിക്ക് ചിന്തിക്കാന്‍ അവള്‍ക്ക് സാധിച്ചില്ല.

ആരോഗ്യമുള്ളിടതോളം കാലം തന്റെ മകന് വേണ്ടി താന്‍ തന്നെ അധ്വാനിക്കും. അവനു വേണ്ടി മാത്രം ജീവിക്കും.

image coutesy: google images.
(www.amazon.com/African-Tribal-Mother-Holding-Figurine/dp/B0042TNFQ6/ref=pd_sbs_k_1)