2012 സെപ്റ്റംബർ 3, തിങ്കളാഴ്‌ച

തെര്‍ട്ടി യൂറോ

"ടുടെ ഈസ് ഗോയിംഗ് ടു ബി എ ഹെക്ടിക് ഡേ"
ആറു മണിക്ക് അലാറം അടിച്ചപോള്‍  പ്രിയ ആദ്യം ഓര്‍ത്തത്  അതാണ്‌. അലാറം അടിച്ചാല്‍ ഏഴു മണി വരെ സ്നൂസ്  ചെയ്തു സ്നൂസ്  ചെയ്ത് കിടന്നുറങ്ങാന്‍ നല്ല രസമാണ്. പഠിക്കുന്ന കാലം തൊട്ടു അങ്ങനെയാണല്ലോ അവള്‍.
 "ഇനി അച്ഛനെ വിളിക്കണോ" എന്ന അമ്മയുടെ അവസാന താക്കീത് കിട്ടുന്ന വരെ അങ്ങനെ കിടന്നുറങ്ങും.. പാതി മുറിഞ്ഞ സ്വപ്നത്തിന്റെ ബാക്കി ഭാഗം കാണാന്‍ ശ്രമിക്കും..

 ഇപ്പൊ അമ്മ നേരെ തിരിച്ചാണ്.
"കുറച്ചു നേരം കൂടെ കിടന്നു ഉറങ്ങികൂടെ നിനക്ക്. എന്തിനാ ഇങ്ങനെ ഊണും ഉറക്കവും ഇല്ലാതെ പണിയെടുക്കുന്നത് ?".  പിന്നേ പറഞ്ഞു  പേടിപ്പിക്കാന്‍ ഇപ്പോള്‍ അച്ഛനും ഇല്ലാലോ.
 ഇന്ന് ടീം ക്രിക്കറ്റ് മാച്ച് ആണ്. ഒരു ടീമില്‍ ഒരു പെണ്‍കുട്ടിയെങ്കിലും വേണമെന്നാണ് നിബന്ധന. രാവിലെ ഏഴരക്ക്  ഗ്രൗണ്ടില്‍ എത്തണം എന്നാണ് ക്യാപ്റ്റന്‍ടെ കല്പന. സ്നൂസ് ചെയ്ത് കിടന്നുറങ്ങല്‍ ഇന്ന് നടപ്പില്ല.
എഴുന്നേറ്റു റെഡിയായി "ബ്രേക്ക് ഫാസ്റ്റ് ഓഫീസില്‍ നിന്നും കഴിച്ചോളാം" എന്നു അമ്മയോട്  പറഞ്ഞു അവള്‍ ഇറങ്ങി. അവളുടെ ഫ്ലാറ്റില്‍ നിന്നും പതിനഞ്ചു മിനിട്ട് നടക്കാനുള്ള ദൂരമേയുള്ളൂ ഓഫീസിലേക്ക്. ടൂ വീലര്‍ വാങ്ങാന്‍  അമ്മ  സമ്മതിക്കില്ല. അച്ഛന്‍ പോയതില്‍  പിന്നേ  അമ്മക്ക്  എല്ലാത്തിനും  പേടിയാണ്.
നല്ലവണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു അവള്‍. എന്ജിനീറിംഗ് പഠനം കഴിയുന്നതിനു മുന്‍പേ ബംഗ്ലൂരുള്ള മള്‍ടി നാഷണല്‍ കമ്പനിയില്‍ ഡ്രീം ജോബ്‌. അച്ഛനെയും അമ്മയെയും അവളുടെ കൂടെ ബാംഗ്ലൂരിലേക്ക് താമസം മാറി. രണ്ടു വര്‍ഷം കഴിഞാരുന്നു അച്ഛന്റെ മരണം. അതിനിടയില്‍ സ്വന്തമായി അവള്‍ ഫ്ലാറ്റ് വാങ്ങിച്ചു ബംഗ്ലൂരില്‍. ആരെയും ആശ്രയിക്കാതെ. അവളുടെ വിവാഹം ഈ വര്‍ഷം തന്നെ നടത്താന്‍ അമ്മ ശ്രമിക്കുന്നുണ്ട്.

രാവിലെ നേരത്തെ ആയതിനാല്‍ വഴിയില്‍ ആളുകള്‍ ഇല്ലാരുന്നു. അവള്‍ പോകുന്ന വഴിയില്‍ ഒരു ഭാഗം മണ്‍പാത ആണ്. കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളാണ് അവടെ താമസിക്കുന്നത്. സ്ത്രീകള്‍ വളരെ കുറവാണ്. അവടെ എത്തുമ്പോള്‍ അവള്‍ കൊഷ്യസ് ആവും‍. കുറെ കഴുകന്‍   കണ്ണുകള്‍ അവളെ പിന്തുടരുന്നതു പോലെ തോന്നും അവള്‍ക്ക് .

ഇന്നും അവള്‍ ശ്രദ്ധിച്ചു. മൂന്നു നാല് തൊഴിലാളികള്‍ കൂടി നില്പുണ്ട്. ടോപ്‌ ഒന്നൂടെ ഇറക്കി സ്വെറ്ററിന്റെ കുടുക്കുകള്‍ ചേര്‍ത്ത് പിടിച്ചു തലയും  താഴ്തി നടന്നു. മൊബൈല്‍ തപ്പുന്നതുപോലെ വിരലുകള്‍ ജീന്‍സിന്റെ പോക്കറ്റിലേക്കു താഴ്ത്തി. അവളുടെ സന്തതസഹചാരിയായ പെപ്പെര്‍ സ്പ്രേ അവടെ തന്നെ ഉണ്ട് എന്ന് ഉറപ്പു വരുത്തി. അവള്‍ ധൈര്യമായി മുന്നോട്ടു നടന്ന് അവരെ മറികടന്നു പോയി. ഹാവൂ.. കുറച്ചു ചൂളം വിളികളും ചിരിയും മാത്രമേ ഉണ്ടായുളൂ.
ഓഫീസിലെത്തി, കൂട്ടുകാരി അനുവിനോടോപ്പം ഭക്ഷണം കഴിച്ചു ടീം മേറ്റിന്റെ
കാറില്‍ ഗ്രൌണ്ടിലെത്തി.

ക്രിക്കറ്റ്  ഇഷ്ടമായിറ്റൊന്നുമല്ല. ടീം ബില്‍ടിങ്ങിന്റെ ഭാഗമായി എല്ലാ മാസം എന്തെങ്കിലും ഒരു പരിപാടി സംഘടിപ്പിക്കും. ക്രിക്കറ്റ് , പോട്ട്-ലക്ക് അങ്ങനെ എന്തെങ്കിലും ഒക്കെ.
അനുവാണ് ഒപ്പോസിറ്റ്  ടീമിലെ പെണ്‍ റെപ്രസെന്‍റേഷന്‍. രണ്ടു ടീമിലെയും ആളുകളെല്ലാം കൂടെ ബൌണ്ടറി ഫിക്സ് ചെയ്യലും, സ്ടുംപ്  ഉറപ്പികളും മറ്റും ആയി ഓടി നടന്നു. അനുവും പ്രിയയും കുറച്ചു മാറി നിന്നു. ഗ്രൌണ്ടിനു ചുറ്റും കണ്‍ഓടിച്ചു പ്രിയ.

"അനു.. ദിസ്‌ പ്ലേസ് ഈസ്‌  ലോണ്‍ലി."

"എസ്.. സോ വാട്ട്? നമ്മുടെ കൂടെ ഇത്രേം ആണുങ്ങള്‍ ഇല്ലേ?"

"അത് തന്നെ അന്ന് അനു എന്റെ  കണ്‍സെണ്‍"

"യു.. ഡോണ്ട് ട്രസ്റ്റ്‌ യുര്‍ ടീം മേറ്റ്സ്. ഡു യു?"

"അതല്ല അനു.. സത്യം പറഞ്ഞാല്‍ ഞാന്‍ ആരെയും ട്രസ്റ്റ്‌ ചെയ്യുന്നില്ല.. പക്ഷേ ഇപ്പൊ എന്റെ പേടി മറ്റൊന്നാണു. അന്ന് മാംഗ്ലൂരില്‍ നടന്ന സംഭവം ഇല്ലേ? മോറല്‍ പോലീസിംഗ് ഇന്റെ? നമ്മള്‍ രണ്ടു പെണ്ണുങ്ങളും ഇത്രേം ആണുങ്ങളും.. അതാ ഞാന്‍ ഉദ്ധേശിച്ചെ."
"നീ പേടിക്കണ്ട അത് മംഗ്ലൂരല്ലേ."
"എനിക്ക് പേടിയൊന്നും ഇല്ല.. ഇത് കണ്ടോ എന്റെ കയ്യില്‍ ഇവനുണ്ടല്ലോ" പോക്കറ്റില്‍ നിന്നും പെപ്പെര്‍ സ്പ്രേ പകുതി പൊക്കി കാട്ടി അവള്‍ പറഞ്ഞു. "കഴിഞ്ഞ ജര്‍മ്മന്‍ ട്രിപ്പ്‌ നു വാങ്ങിയതാ.  തെര്‍ട്ടി യൂറോ. ഇതുള്ളപോള്‍ എനിക്കൊരു പേടിയും ഇല്ല."

"ഇത് ലീഗല്‍ ആണോ ഇന്ത്യയില്‍?"

"ലീഗല്‍ ആണ്.  സെല്‍ഫ് ഡിഫെന്സിനു മാത്രം. പക്ഷെ ഇവടെ എവടെയും വില്കുന്നതു  കണ്ടിട്ടില്ല. ഓണ് ലൈനായി വാങ്ങാന്‍ കിട്ടും. എന്തൊക്കെയാണ് നടക്കുന്നത് നമുക്ക് ചുറ്റും? ഗുവാഹട്ടി സംഭവം, ട്രയിനിലെ സൌമ്യ സംഭവം, മോറല്‍ പോലീസിംഗ്, കോള്‍ ‍സെന്റര്  ജോലിക്കാരുടെ കൊലപാതകങ്ങള്‍, പിടിച്ചു പറി. പേപ്പര്‍ നോക്കാന്‍ തന്നെ പേടിയ എനിക്കിപ്പോ. ഈ കേസുകള്‍ ഓക്കെ എവടെയെങ്കിലും  എത്തുന്നുണ്ടോ? മരിച്ചവരുടെ വീട്ടുകാര്‍ക്ക് പോയി. പണ്ട്  ഇത്തരം സംഭവങ്ങള്‍ പേപ്പറില്‍ വായിക്കുമ്പോള്‍ ഇതൊക്കെ വേറെ ആര്‍ക്കോ സംഭാവിക്കുനതാണ് , ഇതൊന്നും എനിക്കോ, ഞാന്‍ സ്നേഹിക്കുന്നവര്‍ക്കോ സംഭാവിക്കിലാ എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു പക്ഷെ ഈയിടെയായി  നാളെ എനിക്കും ഇങ്ങനെ ഒക്കെ സംഭവിക്കാം എന്ന് തോന്നുന്നു. ഇങ്ങനെ ഒക്കെ കേള്കുമ്പോ രണ്ടു ദിവസത്തേക്ക് എനിക്ക് ടെന്ഷനാ. അപോഴാ ഇത് പോലെ എന്തെങ്കിലും ഒരു ആയുധം വേണം കയ്യില്‍ എന്ന് തോന്നിയത്. സ്വന്തം സുരക്ഷ സ്വന്തം കയ്യില്‍. "

"അത് ശരിയാ. ഇപ്പൊ ക്രൈം റേറ്റ്  വളരെ കൂടുതലാ , ബംഗ്ലൂരായാലും കേരളം അയാലും. കുട്ടികളെ പോലും വെറുതെ വിടുന്നില്ലലോ. എല്ലാത്തിനും കാരണം വിക്ടിംസ് തന്നെയാണ് എന്ന രീതിയിലാ ചിലരുടെ പെരുമാറ്റം.. അവള്‍ അങ്ങനെ പോയിട്ടല്ലേ.. ആ സമയത്ത്  പോയിട്ടല്ലേ. . അല്ലെങ്കില്‍ അവന്റെ കൂടെ പോയിട്ടല്ലേ.. അങ്ങനെ അങ്ങനെ.. ഒരു പെണ്ണായി എന്ന് വച്ചിട്ടു ഒരാള്‍ തന്റെ ജീവിതത്തിലെ സന്തോഷം എല്ലാം വേണ്ടെന്നു വെക്കണം എന്നാണോ? ഞാന്‍ നിയമപരമായി, എന്നാല്‍ എനിക്ക് ഇഷ്ടമുള്ള പോലെ, ജീവിച്ചാല്‍, അവര്‍ക്ക് എന്ത് നഷ്ടം, അല്ലേ?"
"ചെലപ്പോ തോന്നും കല്യാണം കഴിഞ്ഞാല്‍ എനിക്ക് പെണ്‍കുട്ടി വേണ്ട എന്ന്. പെണ്‍കുട്ടികളെ ഇഷ്ടമില്ലഞ്ഞിട്ടോന്നും അല്ല. ഇത്രയും നാള്‍ പേടിച്ചും ടെന്‍ഷനടിച്ചും കഴിഞ്ഞു. കുട്ടികളായി കഴിഞാല്‍  പിന്നേ അവരുടെ കാര്യത്തിലാവും ടെന്‍ഷന്‍. സ്വസ്ഥത എന്നൊന്ന് സ്ത്രീകള്‍ക്ക് ഉണ്ടാവില്ല എന്ന് തോനുന്നു. എന്തായാലും പെണ്‍കുട്ടിയാണെങ്കില്‍ പാട്ടും ഡാന്‍സും ഒന്നും അല്ല, അവളെ കരാട്ടെയും കുങ്ങ്ഫൂം ആണ് ഞാന്‍ പഠിപ്പികുക. "

"പക്ഷെ അങ്ങനെ പേടിച്ചു ജീവിക്കുന്നതില്‍ എന്തര്‍ത്ഥം, പ്രിയാ? എല്ലാ  ആണുങ്ങളും ചീത്തവരല്ല . എല്ലാത്തിനെയും പോസിറ്റീവ് ആയി കാണാന്‍ ശ്രമിക്കു.. ഏതായാലും കല്യാണം കഴിഞ്ഞു ഭര്‍ത്താവിന്റെ അടുത്തും നീ ഇതും കൊണ്ടാണോ പോവാ?"
രണ്ടു പേരും മനസ്സ് തുറന്നു ചിരിച്ചു.

"എന്താ.. രണ്ടു പേരും കൂടെ?.. മാച്ച് ഫിക്സിംഗ്  ആണോ? കളി തുടങ്ങാറായി"
അനുവിന്റെ ടീമിലെ ക്യാപ്റ്റന്‍ വന്നു വിളിച്ചു അവരെ.
കളി കഴിഞ്ഞു ഓഫീസിലെത്തി. മാനേജരും ആയുള്ള വണ്‍ ഓണ്‍ വണ്‍ ഡിസ്കഷനും , പിന്നീട് പച്ചക്കറി കടയിലും , തിരക്കേറിയ മാര്‍ക്കറ്റും, അങ്ങനെ അപരിചിതരുമായി ഇടപഴകണ്ട സന്ദര്‍ഭങ്ങളെ എല്ലാം മുപ്പതു യൂറോ നല്‍കിയ ആത്മവിശ്വാസത്തില്‍ അവള്‍ അതിജീവിച്ചു. അവളുടെ അഭിമാനത്തിന്റെ; സ്വാതന്തര്യത്തിന്റ വില. മുപ്പതു യൂറോ.

വീട്ടിലെത്തിയപോഴേക്കും അമ്മ പുറപ്പെട്ടു നില്കുകയാരുന്നു നാട്ടിലേക്ക് പോകാന്‍.
"നീയും കൂടെ വരാരുന്നു."
"അമ്മെ.. ഞാന്‍ പറഞ്ഞതല്ലേ.. പുതിയ പ്രോജെക്ടിന്റെ കുറെ പഠിക്കാനുണ്ട്.. പഴയ പ്രോജെക്ടിന്റെ ഹാന്‍ഡ്‌ ഓവര്‍ കഴിഞ്ഞിട്ടും ഇല്ല.. കുറെ പണിയുണ്ട് ഓഫീസില്‍.. അല്ലെങ്കില്‍ അമ്മേടെ ബെസ്റ്റ് ഫ്രണ്ടിന്റെ   മോള്‍ടെ കല്യാണത്തിനു ഞാന്‍ വരാതിരിക്കോ?"

"ങ്ങും.. ശരി ശരി..രണ്ടു ദിവസം അല്ലെ.. ആരോഗ്യം കളഞ്ഞുള്ള പണിയൊന്നും വേണ്ട ട്ടോ."
"ശരി അമ്മെ.. ഐ വില്‍ ടേക്ക് കെയര്‍. അമ്മ മരുന്നൊക്കെ സമയത്തിനു കഴിക്കണേ. പിന്നെ ഓര്‍മയുണ്ടല്ലോ? പരിചയമില്ലാതവരോട്  അധികം സംസാരം ഒന്നും വേണ്ട ട്ടോ. ട്രെയിനില്‍ കേറിയാല്‍ തുടങ്ങുമല്ലോ അമ്മ അടുത്തുള്ളവരോട്  കഥ പറയാന്‍. റെയില്‍വേ സ്റ്റേഷന്‍ല് എത്തിയാല്‍ വിളിക്കണം. അമ്മാവനോടും കൂടെ പറയാരുന്നു അല്ലെ അമ്മേടെ കൂടെ വരാന്‍ ‍?"

"കൂടെയുള്ളവരെന്താ മനുഷരല്ലേ? ഏതായാലും ഞാന്‍ ആരോടും സംസരിക്കുന്നിലാ. പിന്നെ വെറുതെ നിന്റെ അമ്മാവനെ ബുദ്ധിമുട്ടിക്കുനത്‌? നിനക്ക് ഇവടെ നില്‍കാതെ അവന്റെ കൂടെ പോയി നിനൂടെ എന്നാ ഞാന്‍ ചോദിക്കുന്നത് ?"

"അതൊന്നും വേണ്ടമ്മേ. അമ്മ ഇറങ്ങിക്കോളൂ. സമയം തെറ്റണ്ടാ."

അമ്മ കാബ് കയറി പോയി റയില്‍വേ സ്റ്റേഷനിലേക്ക്. അഞ്ച് മിനിട്ട് കഴിഞ്ഞപോഴേക്കും കോളിംഗ് ബെല്‍ അടിച്ചു. പേപ്പര്‍ സ്പ്രേ തൊട്ടു നോക്കി ഉറപ്പു വരുത്തിയ ശേഷം പീപ് ഹോളിലൂടെ നോക്കി. അമ്മാവനാണ് . അമ്മയുടെ അനിയന്‍. ബാംഗ്ലൂരില്‍ തന്നെയാണ് താമസം. മകള്‍ ഇവിടെയാണ് പഠിക്കുന്നത്. പ്രിയ വാതില്‍ തുറന്നു.
"അകത്തേക്ക് വരൂ അമ്മാവാ. അമ്മ ഇപ്പൊ ഇറങ്ങിയേ ഉള്ളൂ.. പറഞ്ഞില്ലേ നാട്ടില്‍ പോവുന്ന കാര്യം?"

"പറഞ്ഞിരുന്നു. നീ ഇവടെ ഒറ്റക്കല്ലേ.. ഒന്ന് അന്വേഷിച്ചു പോവാംന്നു വച്ചു. നിനക്ക് അവടെ നിക്കാരുന്നില്ലേ? ഇവടെ ഇങ്ങനെ ഒറ്റക്ക്?"
"രണ്ടു ദിവസത്തെ കാര്യമല്ലേ ഉള്ളൂ? പിന്നേ കുറെ പഠിക്കാനും ഉണ്ട്.. അതോണ്ടാ.. ഞാന്‍ ചായ എടുക്കാം."
അമ്മ നിര്‍ബന്ധിച്ചിട്ടും അവള്‍ തന്നെയാ അമ്മാവന്റെ വീട്ടില്‍ പോവാതിരുന്നത്.  ചായ ഇടുമ്പോള്‍ അവള്‍ ഓര്‍ത്തു. .മോശമായോ? അവര്‍കൊരു ബുദ്ധിമുട്ടാവണ്ട എന്നേ വിചാരിച്ചുള്ളൂ.
"അല്ലെങ്കിലും ഒറ്റയ്ക്ക് നില്കുന്നത് തന്നെയാ സൌകര്യം, അല്ലെ പ്രിയ?" 

അവളുടെ ചുമലില്‍ ഒരു കരസ്പര്‍ശം അവള്‍ തിരിച്ചറിഞ്ഞു . 

 അവള്‍ക്കു രക്ഷപെടാന്‍ ഒരു നിമിഷം മതി. അവളുടെ കൈ എത്തും ദൂരത്ത്‌ തന്നെയുണ്ട്‌  പേപ്പര്‍ സ്പ്രേ. പക്ഷെ അവളുടെ വിരലുകള്‍ അനങ്ങിയില്ല. അവള്‍ ചിന്തിക്കുകയായിരുന്നു:
"തന്റെ സ്വന്തം വീട്ടിന്റെ, സുരക്ഷിതം എന്ന് താന്‍ കരുതിയ നാലു  ചുവരുകള്‍ക്കുള്ളില്‍, അതും അച്ഛന്റെ സ്ഥാനത്ത്  താന്‍ കരുതിയ ആള്‍ക്ക്  നേരെ  ഉപയോഗിക്കാനായിരുന്നോ ഇത്? ഇത്രേ ഉള്ളോ എന്റെ ജീവിതത്തില്‍  രക്തബന്ധത്തിന്റെ വില? ജസ്റ്റ്  തെര്‍ട്ടി യൂറോ? "




                                                         *****************







2012 ജൂലൈ 27, വെള്ളിയാഴ്‌ച

വിചാരണ

ഇന്ന് ജൂലായ്‌ 26, 2012. വിചാരണക്കായി അവനെ കോടതിയില്‍ കൊണ്ടുവരുന്ന ദിവസം. അവനെ നേരിട്ട് ഒന്ന് കാണാന്‍ കുറേ ദിവസങ്ങളായി മനസ്സിലൊരു വെമ്പല്‍. ഇല്ല എനിക്കവനോട് ഒന്നും പറയാനോ ചോദിക്കാനോ ഇല്ല. എങ്കിലും ഈ ദിവസം വരുന്നതും നോക്കി ഇരിക്കുകയായിരുന്നില്ലേ ഞാന്‍.

രാവിലെ തന്നെ ഞാന്‍ കോടതി വളപ്പില്‍ എത്തി. മോള്‍ തനിച്ചേ ഉള്ളൂ വീട്ടില്‍. അവള്‍ക്കു വിശക്കുന്നതിനു മുന്പ് തിരിച്ചെത്തണം. അവളുടെ അച്ഛന്‍  എന്ന് വരും ആവോ. എവിടെയാണെന്ന്  ആര്‍ക്കും അറിയില്ല. അന്ന് ഇറങ്ങി പോയതാണ് വീട്ടില്‍ നിന്നും. പിന്നെ കണ്ടിട്ടില്ല. എനിക്കും അങ്ങനെ എല്ലാത്തില്‍ നിന്നും എല്ലാവരില്‍ നിന്നും ഒളിച്ചോടാന്‍  കഴിഞ്ഞിരുന്നെങ്കില്‍.. 

കോടതി വളപ്പില്‍ ഒരു പൂരത്തിനുള്ള ജനം. പുരുഷന്മാര്‍ ആണ് അധികവും. വളരെ കുറച്ചു സ്ത്രീകള്‍  മാത്രം വരാന്തയില്‍  നില്പുണ്ട് . വന്നിരിക്കുന്നവരില്‍  അധികം പേരും അവനെ കാണാന്‍ വന്നതാണ്. ഈ തിരക്കിനിടയില്‍ എങ്ങനെ ഞാന്‍ അടുത്ത് നിന്നൊന്നു കാണും? അവനെ കാണാതെ ഇന്നെന്തായാലും തിരിച്ചു പോവില്ല. കാണണം, കണ്ടേ പറ്റൂ.

മോള്‍ക്ക്‌ നാല് വയസ്സായി. അടുത്ത വര്‍ഷം സ്ക്കൂളില്‍ അയക്കണം. അവള്‍ക്കു പഠിക്കാന്‍ വലിയ ഇഷടമാണ് . അവളുടെ നിഷ്കളങ്കമായ ചിരി മനസ്സില്‍ തെളിഞ്ഞു വരുന്നു. അവളെ ജീവനായിരുന്നു അവളുടെ അച്ഛന്.  കൂലി പണി കഴിഞ്ഞു വീട്ടില്‍  എത്തുന്ന വരെ അവള്‍  ഇളയമ്മയുടെ കൂടെ ആണ്  നില്‍ക്കുക. ഞാന്‍ എത്തി കഴിഞ്ഞാല്‍ പിന്നെ എന്റെ അടുത്തുനിന്നു മാറില്ല. ഇന്നെന്തോ ആരും ഇല്ലാഞ്ഞിട്ടും ഞാന്‍ പണിക്കു പോകുന്നു എന്ന് പറഞ്ഞപ്പോള്‍ അവള്‍ കരഞ്ഞില്ല. അവള്‍ക്ക് മനസ്സിലായി കാണുമോ ഞാന്‍ അവനെ കാണാന്‍ പോവുന്നതാനെന്ന് ?

ഒരു ജീപ്പ്   ആള്‍കൂട്ടത്തിലേക്ക്  കയറി വരുന്നു. തിരക്ക് കാരണം വളരെ പതുക്കെ ആണ് വരുന്നത്. അതെ, അത് അവനെ കൊണ്ടുവരുന്നത് തന്നെയാണ്.

ജനം ഇളകി മറിഞ്ഞു. പോലീസുകാര്‍ വട്ടം നിന്ന് ജനത്തെ തള്ളി നീക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ ആള്‍ക്കൂട്ടത്തിലെക്കിറങ്ങി. ഒന്നും ആലോചിച്ചില്ല. ആളുകള്‍ എന്നെ  അത്‌ഭുദത്തോടുകൂടി നോക്കുന്നുണ്ടായിരുന്നു.

ചിലര്‍ എന്നെ കണ്ടപ്പോള്‍ വഴി മാറി തന്നു. മറ്റുള്ളവരെ ഞാന്‍  തട്ടി മാറ്റി. എനിക്ക് അവനെ കാണണം, കണ്ടേ പറ്റൂ.

തിക്കിയും തിരക്കിയും ഒരു വിധത്തില്‍  ഞാന്‍  ജീപ്പിന്റെ അടുത്തെത്തി.  അവനെ പോലീസുകാര്‍ ഇറക്കുന്നെ ഉള്ളൂ. ആളുകളെ വകഞ്ഞു മാറി അവനെ കോടതിയിലേക്ക് കയറ്റാന്‍ ശ്രമിക്കുകയാണ് പോലീസുകാര്‍.

ചുറ്റും ആളുകള്‍  ബഹളം വെക്കുന്നു. അവനെ തെറി വിളിക്കുന്നു. ചീത്ത പറയുന്നു.

അവന്റെ മുഖം കറുത്ത തുണിയില്‍ പൊതിഞ്ഞിരുന്നു. അവനു അതൊന്നും കാണാന്‍ കഴിയില്ലെങ്കിലും, കേള്‍ക്കാന്‍  കഴിയുമാരിക്കും..

ചീത്ത പറയലുകള്‍ക്കും തെറി വിളികള്‍ക്കും ഇടയില്‍  പെട്ടന്നൊരു സ്ത്രീയെ കണ്ടത് കൊണ്ടാവാം, പോലീസുകാരന്‍ ഒന്ന് അമ്പരന്നു. അയാള്‍ എന്നെ തള്ളിമാറ്റാന്‍ ശ്രമിച്ചില്ല. അവന്റെ ബന്ധുകളാരെങ്കിലും ആണ് എന്ന്  വിചാരിച്ചോ, അതോ പത്രങ്ങളില്‍ നിന്നും എന്റെ കരയുന്ന മുഖം തിരിച്ചറിഞ്ഞോ? ഏതായാലും എനിക്ക് അവന്റെ അടുതെത്താന്‍ എളുപ്പമായി. മോള്  കാത്തിരുന്നു മുഷിയുന്നതിനു മുന്‍പേ തിരിച്ചെത്തണം. അവള്‍ ഒറ്റക്കല്ലേ ഉള്ളൂ.

അവന്റെ ഇടവും വലവും പോലീസുകാര്‍. കയ്യില്‍ വിലങ്ങ്. മുഖത്ത്  കറുത്ത തുണി.

എന്റെ അരയില്‍ ഒളിപ്പിച്ചിരുന്ന കഠാര എടുത്ത്  സര്‍വ്വ ശക്തിയും ഉപയോഗിച്ച് ഒറ്റ കുത്ത്. അവന്റെ നെഞ്ചത്ത് . വേദന കൊണ്ട് പുളഞ്ഞ അവന്‍  നിലത്തു കടന്നു പിടഞ്ഞു. പോലീസുകാര്‍ക്ക് കാര്യം മനസിലാവുന്നതിനു മുന്‍പ് അവന്റെ തലയിലും നെഞ്ചത്തും തുടരെ തുടരെ കുത്തി.

"എന്റെ പിഞ്ചു കുഞ്ഞിനെ നീ.. ദുഷ്ടാ..അവള്‍ എന്ത് തെറ്റു ചെയ്തു?"

കൈകള്‍ രക്തത്തില്‍ കുളിച്ചു.

അന്ന് എന്റെ പിഞ്ചു കുഞ്ഞിന്റെ രക്തത്തില്‍ കുളിച്ചു കിടന്ന ശരീരം..  ഇല്ലാ.. അവള്‍ മരിച്ചിട്ടില്ല.അവള്‍ക്കെന്നെ വിട്ടു ഒറ്റയ്ക്ക് പോകാന്‍ കഴിയുമോ? ഒരിക്കലുമില്ല.

കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ. ഞാന്‍  തരിച്ചു പോയി.

മനസ്സില്‍ നൂറു തവണ വീണ്ടും വീണ്ടും നടത്തിയ കൃത്യം ഇന്ന്  ഭംഗിയായി നിര്‍വഹിച്ചതിന്റെ  ചാരിതാര്‍ത്ഥ്യം.

അവന്‍ മരിച്ചോ?

എന്റെ മോള്‍ക്ക്‌ വിശക്കുന്നുണ്ടാവുമോ?

ആന്നു അവള്‍  അമ്മെ എന്ന്  ഉറക്കെ കരഞ്ഞു കാണില്ലേ.. ! ദൈവമേ..!

വേഗം പോണം വീട്ടില്‍ .  എന്നെ നോക്കി വാതില്‍പ്പടിയില്‍ ഇരിക്കുന്നുണ്ടാവും അവള്‍.
എന്റെ പോന്നു മോള്‍.

                                                        *****


Time heals all wounds but even if it heals, the memories still pop up from time to time.
Fighting with your feelings is the most difficult battle ever.




                                                                     *****